ന്യൂഡെല്‍ഹി: മദ്യവ്യവസായിയില്‍ നിന്ന് 100 കോടി രൂപ കൈക്കൂലി വാങ്ങാനുള്ള ഗൂഢാലോചനയില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ പങ്ക് അന്വേഷണത്തില്‍ വെളിപ്പെട്ടതായി സിബിഐ കോടതിയെ അറിയിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു മദ്യ വ്യവസായി അരവിന്ദ് കെജ്രിവാളിന്റെ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് സിബിഐ അറിയിച്ചു. കെ കവിത ബന്ധപ്പെടുമെന്ന് കെജ്രിവാള്‍ അദ്ദേഹത്തോട് പറഞ്ഞതായും ഏജന്‍സി ആരോപിച്ചു.
ഡല്‍ഹി മദ്യ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോതിയില്‍ വാദമുന്നയിക്കവെയാണ് സിബിഐ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'2022 മാര്‍ച്ച് 16 നാണ് ഡെല്‍ഹിയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ചേമ്പറില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു മദ്യവ്യവസായി അരവിന്ദ് കെജ്രിവാളിനെ കണ്ടത്. അദ്ദേഹം മുഖ്യമന്ത്രിയുടെ പിന്തുണ തേടി. അരവിന്ദ് കെജ്രിവാള്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കുകയും കെ.കവിത ഇക്കാര്യത്തില്‍ തന്നോട് ബന്ധപ്പെടുമെന്ന് പറയുകയും ചെയ്തു. ഇതിന് പകരമാ.യി കെജ്രിവാള്‍ ഫണ്ട് ആവശ്യപ്പെട്ടു,' ഏജന്‍സി പറഞ്ഞു.
തുടര്‍ന്ന് തെലങ്കാനയില്‍ നിന്നുള്ള ബിആര്‍എസ് നേതാവ് കെ കവിത ആ വ്യവസായിയെ ബന്ധപ്പെടുകയും ഹൈദരാബാദില്‍ വെച്ച് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സിബിഐ അവകാശപ്പെട്ടു. ഡെല്‍ഹി മുഖ്യമന്ത്രിയുമായുള്ള വ്യവസായിയുടെ കൂടിക്കാഴ്ചയെ കുറിച്ച് പരാമര്‍ശിച്ച അവര്‍ എഎപി മീഡിയ കോര്‍ഡിനേറ്ററായ വിജയ് നായര്‍ തന്നെ ബന്ധപ്പെട്ടിരുന്നതായും പറഞ്ഞു.
100 കോടി രൂപ തങ്ങള്‍ക്ക് സമാഹരിക്കേണ്ടതുണ്ടെന്നും 50 കോടി രൂപ സംഭാവന നല്‍കണമെന്നും കവിത വ്യവസായിയോട് പറഞ്ഞതായും ഏജന്‍സി ആരോപിച്ചു.
പ്രതികളിലൊരാളായ വിജയ് നായര്‍ എഎപി നേതാക്കള്‍ക്കായി സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപയെങ്കിലും കൈപ്പറ്റിയതായും സിബിഐ ആരോപിച്ചു.
അതേസമയം, കവിതയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് മാറ്റിവച്ചു. മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന കവിതയെ വ്യാഴാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
അടുത്തിടെ കവിതയെ ജയിലിനുള്ളില്‍ ചോദ്യം ചെയ്ത സിബിഐ, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മറുപടികളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്