ശ്രീനഗര്‍: ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മല്‍സരിക്കും. ഒമര്‍ അബ്ദുള്ളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രസിഡന്റും പിതാവുമായ ഫാറൂഖ് അബ്ദുള്ളയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് റുഹുല്ല മെഹ്ദി ശ്രീനഗര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുമെന്നും ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.
വടക്കന്‍ കശ്മീരില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് താന്‍ അവിടെ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഒമര്‍ പറഞ്ഞു. വടക്കന്‍ കശ്മീരില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
''എന്റെ പോരാട്ടം ഒരു വ്യക്തിക്കെതിരെയല്ല, അത് സത്യസന്ധതയില്ലായ്മ, വഞ്ചന, ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ എന്നിവയ്ക്കെതിരെയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റായ ഒമര്‍ അബ്ദുള്ള 2009 ന് ശേഷം ആദ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ഗനി ലോണ്‍ ബാരാമുള്ളയില്‍ ഒമര്‍ അബ്ദുള്ളക്ക് കനത്ത വെല്ലുവിളിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്