ബെംഗളൂരു: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കെതിരെ രൂക്ഷമായ ആക്രമണവുമായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. രാജ്യത്തെ തലകീഴായി തിരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ജനതാദള്‍ (സെക്കുലര്‍) അധ്യക്ഷനായ ഗൗഡ ആരോപിച്ചു. ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ള പാര്‍ട്ടികള്‍ ഇത്രയധികം വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെന്നും ഗൗഡ പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ജനങ്ങളുടെ സമ്പത്ത് കൈക്കലാക്കി പുനര്‍വിതരണം ചെയ്യുമെന്ന ബിജെപിയുടെ ആരോപണത്തിന് ഇടയിലാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ തങ്ങളുടെ പ്രകടനപത്രിക സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിനെക്കുറിച്ചാണ് പറയുന്നതെന്നും സമ്പത്തിന്റെ പുനര്‍വിതരണത്തെക്കുറിച്ചല്ലെന്നും കോണ്‍ഗ്രസ് വാദിച്ചു.
സമ്പത്തിന്റെ പുനര്‍വിതരണ പദ്ധതിയെ മാവോയിസ്റ്റ് നേതാക്കളുടെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും തന്ത്രങ്ങളോട് ദേവ ഗൗഡ ഉപമിച്ചു.
''രാഹുല്‍ ഗാന്ധി ഒരു സാമ്പത്തിക സര്‍വേ നടത്താനും സമ്പത്ത് പുനര്‍വിതരണം ചെയ്യാനും ആഗ്രഹിക്കുന്നു. താനൊരു മാവോയിസ്റ്റ് നേതാവാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ? അദ്ദേഹം ഒരു വിപ്ലവം സ്വപ്നം കാണുകയാണോ?' ഗൗഡ ചോദിച്ചു.
വിപണി പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും രാജ്യത്തിന്റെ സമ്പത്തിന് സംഭാവന നല്‍കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രിമാരെ കോണ്‍ഗ്രസ് നേതാവ് അപമാനിച്ചതായി അദ്ദേഹം ആരോപിച്ചു.
''സമ്പത്തിന്റെ പുനര്‍വിതരണത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ, വിപണി പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് ഈ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിച്ച രണ്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെ രാഹുല്‍ ഗാന്ധി അപമാനിച്ചു. രണ്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ചെയ്തതെല്ലാം തെറ്റാണെന്ന് പരോക്ഷമായി പറയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞത് പോലെ അദ്ദേഹം അവരുടെ സാമ്പത്തിക പരിഷ്‌കാരങ്ങളും വലിച്ചുകീറി,'' ദേവഗൗഡ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ അപക്വമായ സാമ്പത്തിക ആശയങ്ങളോട് പാര്‍ട്ടി പ്രകടനപത്രിക സമിതി അധ്യക്ഷനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം യോജിക്കുന്നുണ്ടോ എന്ന ചോദ്യവും ഗൗഡ ഉയര്‍ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്