ഇന്ത്യൻ സിനിമയുടെ നായകൻ, ബോളിവുഡിലെ ഇതിഹാസം, ധർമ്മേന്ദ്രയ്ക്ക് അത്തരം നിരവധി വിശേഷണങ്ങളുണ്ട്. വാക്കുകളിൽ പങ്കുവെക്കുന്ന വിശേഷണങ്ങൾക്കപ്പുറം, ഇന്ത്യൻ വെള്ളിത്തിരയിൽ ഒരു അഗ്നിജ്വാലയായിരുന്ന ഒരു കാലവും ധർമ്മേന്ദ്രയ്ക്കുണ്ടായിരുന്നു. വ്യത്യസ്ത തലമുറകളിലെ ഇന്ത്യൻ പ്രേക്ഷകരെ ആവേശഭരിതരാക്കിയ നിരവധി ക്ലാസിക് ബോളിവുഡ് സിനിമകളിലെ സൂപ്പർഹീറോ വിടപറയുമ്പോൾ, ഇന്ത്യൻ സിനിമയുടെ ഒരു യുഗവും അവസാനിക്കുന്നു.
പഞ്ചാബിലെ ലുധിയാനയിലെ ധരം സിംങ് ഡിയോള്‍ ആണ് വര്‍ഷങ്ങളോളം ബോളിവുഡ് അടക്കിവാണ ധര്‍മ്മേന്ദ്രയായി ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ഫിലിംഫെയർ മാഗസിൻ ദേശീയ തലത്തിൽ സംഘടിപ്പിച്ച ടാലന്റ് സ്കാനിലെ വിജയിയായി ഇന്ത്യൻ സിനിമയിലേക്കുള്ള വാതിൽ തുറക്കാൻ ധർമ്മേന്ദ്ര ആദ്യം മുംബൈയിലെത്തി. പക്ഷേ ഫലം നിരാശയായിരുന്നു. ആ ചിത്രം നിർമ്മിച്ചില്ല. പഞ്ചാബിലേക്ക് മടങ്ങാൻ വിസമ്മതിച്ച ധരം സിങ്ങിനെ ഇന്ത്യൻ സിനിമയ്ക്ക് ആവശ്യമായിരുന്നു. ദിൽ ഭി തേരാ ഹംഭി തേരേ എന്ന ചിത്രത്തിലൂടെയാണ് ധരം സിംഗ് അരങ്ങേറ്റം കുറിച്ചത്.
ബോയ് ഫ്രണ്ടിലൂടെയാണ് ധരം സിംഗ് ഇന്ത്യൻ സിനിമയിൽ പേര് കുറിച്ചത്. ധരം സിംഗ് എന്നറിയപ്പെടുന്ന ധർമ്മേന്ദ്ര ഒരു സഹനടനായി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടി. പിന്നീട്, നായക വേഷത്തിലേക്ക് ഉയർത്തപ്പെട്ട ധർമ്മേന്ദ്ര, താൻ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി.
ബോളിവുഡിലെ ഹീ-മാൻ എന്ന് വാഴ്ത്തപ്പെട്ട ധർമ്മേന്ദ്രയുടെ ആദ്യകാല ചിത്രങ്ങളെല്ലാം റൊമാന്റിക് ചിത്രങ്ങളായിരുന്നു. ധർമ്മേന്ദ്രയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് ഫൂൽ ഔർ പത്തർ ആയിരുന്നു. ധർമ്മേന്ദ്ര അതിൽ ഒരു ആക്ഷൻ ഹീറോയുടെ വേഷം ചെയ്തു. ഫൂൽ ഔർ പത്തറിന് മികച്ച നടനുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു, അത് ബോക്സ് ഓഫീസിൽ തിളങ്ങി. ആയേ ദിൻ ബഹർ കെ, ശിക്കാർ, ആയ സാവൻ ജൂം കെ, മേരാ ഗാവോ മേരാ ദേശ്, സമാധി എന്നിവയെല്ലാം ആശാ പരേഖിനൊപ്പം വൻ ഹിറ്റുകളായിരുന്നു. പിന്നീട്, ഹേമ മാലിനിയോടൊപ്പം നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അക്കാലത്ത്, ഇരുവരും നിരവധി ഗോസിപ്പ് കോളങ്ങളിലുണ്ടായിരുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ, 300-ലധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ റെക്കോർഡും ധർമ്മേന്ദ്രയ്ക്കാണ്. 1973-ൽ എട്ട് ഹിറ്റുകളും 1987-ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയകരമായ ചിത്രങ്ങളും അദ്ദേഹം നൽകി. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡാണിത്.
ചീറ്റപ്പുലിയും സിംഹവുമായെല്ലാമുള്ള സംഘട്ടന രംഗങ്ങൾ ധർമേന്ദ്രയുടെ ചിത്രങ്ങളിൽ പതിവായിരുന്നു. ബോഡി ഡബിൾസ് ഇല്ലാതെ യഥാർത്ഥ മൃഗങ്ങളെ ഉപയോഗിച്ചാണ് ധർമ്മേന്ദ്ര രംഗങ്ങൾ ചിത്രീകരിച്ചത്. ആങ്കെൻ, മാ, ആസാദ്, കർത്തവ്യ എന്നിവയെല്ലാം ഈ രീതിയിൽ ചിത്രീകരിച്ച ചിത്രങ്ങളാണ്. റൊമാന്റിക് ആക്ഷൻ സിനിമകൾക്ക് പുറമേ, ചുപ്കെ ചുപ്കെ പോലുള്ള ചിത്രങ്ങളിലെ ധർമ്മേന്ദ്രയുടെ കോമഡി ടൈമിംഗും പ്രശംസിക്കപ്പെട്ടു.
1990-കളുടെ അവസാനം മുതൽ നിരവധി ക്യാരക്ടർ റോളുകളിൽ ധർമേന്ദ്ര എത്തി. 1997ൽ ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുൻ എംപി കൂടിയാണ് ധർമേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് 1980ൽ ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ. ഇക്കിസ് ആണ് ധർമേന്ദ്രയുടെ വരാനിരിക്കുന്ന റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
