ടെഹ്‌റാന്‍: അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നിട്ടും തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇനിയും പൂര്‍ണ്ണതോതിലായില്ല. മേഖലയില്‍ ഇപ്പോഴും ഭൂരിഭാഗം വാണിജ്യ കപ്പലുകളും ഒമാന്‍ തീരം വഴിയാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പൂര്‍ണ്ണമായും നീക്കിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിലെ തങ്ങളുടെ നാവിക സാന്നിധ്യം സാധാരണ നിലയിലേക്ക് മാറ്റിയതായും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ കുതിച്ചുചാട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് യുകെ മാരിടൈം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
എന്നാല്‍, കഴിഞ്ഞ ഒരു മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ന് കൂടുതല്‍ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുന്നുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. അടുത്ത 30 ദിവസത്തിനുള്ളില്‍ ഇവിടുത്തെ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സാധാരണ നില കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്ക നാവിക ഉപരോധം പിന്‍വലിച്ച പശ്ചാത്തലത്തില്‍ ഹോര്‍മൂസ് മേഖലയിലെ അപകടസാധ്യതാ നിരക്ക് യുകെ മാരിടൈം ഏജന്‍സി താഴ്ത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന 'ക്രിട്ടിക്കല്‍' എന്ന നിലയില്‍ നിന്നും അപകടസാധ്യത 'സബ്സ്റ്റാന്‍ഷ്യല്‍' എന്നതിലേക്ക് കുറച്ചത് വരും ദിവസങ്ങളില്‍ ഈ മേഖലയിലെ സമുദ്രവ്യാപാരം സജീവമാകുമെന്നതിന്റെ സൂചനയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
