വലേറ്റ: മാള്‍ട്ടയെ പിടിച്ചുകുലുക്കിയ പ്രമുഖ പത്രപ്രവര്‍ത്തക ദാഫ്‌നെ കരുവാന ഗലീസിയ വധക്കേസില്‍, കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പ്രമുഖ വ്യവസായി യോര്‍ഗന്‍ ഫെനെക്കിന്റെ (44) വിചാരണ ആരംഭിച്ചു. കൊലപാതകം നടന്ന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാള്‍ട്ടയിലെ കോടതിയില്‍ ജൂറിക്ക് മുന്നില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിലെ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഫെനെക്കിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഫെനെക്ക് നിഷേധിച്ചു.
ഗെയിമിംഗ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ നിക്ഷേപമുള്ള ടുമാസ് ഗ്രൂപ്പിന്റെ തലവനായിരുന്നു യോര്‍ഗന്‍ ഫെനെക്ക്. 2019 ല്‍ മാള്‍ട്ട തീരത്തുനിന്നും ലക്ഷ്വറി ബോട്ടില്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടന്ന സങ്കീര്‍ണ്ണമായ നിയമനടപടികളും വാദപ്രതിവാദങ്ങളും കാരണമാണ് വിചാരണ ആരംഭിക്കാന്‍ വര്‍ഷങ്ങള്‍ വൈകിയത്.
ഭരണകൂട അഴിമതികളെക്കുറിച്ച് നിരന്തരം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എഴുതിയിരുന്ന ദാഫ്‌നെ കരുവാന ഗലീസിയ (52), 2017 ഒക്ടോബറിലാണ് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. സ്വന്തം വീട്ടില്‍ നിന്ന് കാറോടിച്ച് പോകുന്നതിനിടെ സീറ്റിനടിയില്‍ ഘടിപ്പിച്ചിരുന്ന ബോംബ് റിമോട്ട് കണ്‍ട്രോള്‍ വഴി പൊട്ടിത്തെറിക്കുകയായിരുന്നു. യൂറോപ്പിനെയാകെ നടുക്കിയ ഈ കൊലപാതകം മാള്‍ട്ടയില്‍ വലിയ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായി.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍, മാള്‍ട്ടയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി പണം എത്തിക്കാനായി രൂപീകരിച്ച 17 ബ്ലാക്ക് എന്ന ഓഫ്ഷോര്‍ കമ്പനിയെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ദാഫ്‌നെ. കൊലപാതകത്തിന് ശേഷമുള്ള അന്വേഷണത്തിലാണ് ഈ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ യോര്‍ഗന്‍ ഫെനെക്കാണെന്ന് രാജ്യാന്തര മാധ്യമങ്ങളടക്കം പുറത്തുകൊണ്ടുവന്നത്. ജനരോഷത്തെത്തുടര്‍ന്ന് അന്നത്തെ മാള്‍ട്ടീസ് പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റിന് 2020 ല്‍ രാജി വെക്കേണ്ടി വന്നിരുന്നു.
കൊലപാതകത്തിനായി ഫെനെക്ക് മെല്‍വിന്‍ തെയുമ എന്ന മുന്‍ ടാക്‌സി ഡ്രൈവര്‍ക്ക് 1.5 ലക്ഷം യൂറോ (ഏകദേശം 1.7 ലക്ഷം ഡോളര്‍) കരാര്‍ തുകയായി നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ മാപ്പുസാക്ഷിയായ തെയുമ, ഒരു പ്രാദേശിക കഫേയില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതികള്‍ക്ക് പണം കൈമാറിയതെന്നും കോടതിയില്‍ സമ്മതിച്ചു. കൊലപാതകം നേരിട്ട് നടത്തിയ മൂന്ന് പേരും ബോംബ് എത്തിച്ച് നല്‍കിയ രണ്ട് പേരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോടതി ഇതിനകം ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വിചാരണയ്ക്കാണ് കോടതിയില്‍ തുടക്കമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
