ന്യൂഡല്‍ഹി: ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും അനുബന്ധ വസ്തുക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ വന്‍തോതില്‍ അമിത വില ഈടാക്കുന്നതില്‍ ശക്തമായി ഇടപെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആശുപത്രികളില്‍ രോഗികളില്‍ നിന്ന് കൊള്ളലാഭം ഈടാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ മരുന്ന് വിലനിയന്ത്രണ സമിതിയോട് കേന്ദ്ര ആരോഗ്യവകുപ്പ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉപഭോക്തൃ സംഘടനകളും പൊതുജനാരോഗ്യ പ്രവര്‍ത്തകരും ഏറെക്കാലമായി ഉന്നയിക്കുന്ന ഈ പരാതിയില്‍ ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അപൂര്‍വ്വ സംഭവമാണ്.
മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ കമ്മിഷണര്‍ തുക്കാറാം മുണ്ഡേയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് ആശുപത്രികളുടെ ഞെട്ടിക്കുന്ന കൊള്ളലാഭ പ്രവണത പുറത്തുവന്നത്. സാധനങ്ങള്‍ സംഭരിക്കുന്ന വിലയും രോഗികള്‍ക്കു നല്‍കുന്ന ബില്ലിലെ വിലയും തമ്മില്‍ വലിയ അന്തരം കണ്ടെത്തുകയും ചിലയിടങ്ങളില്‍ 2,500 ശതമാനത്തിലധികം ലാഭം ഈടാക്കുന്നതായി വ്യക്തമാകുകയും ചെയ്തു. ഉദാഹരണത്തിന് 11.05 രൂപയ്ക്ക് സംഭരിച്ച ഐ.വി സെറ്റിന് രോഗിയില്‍ നിന്ന് 325 രൂപ വരെ ഈടാക്കിയതായി സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മഹാരാഷ്ട്രയ്ക്ക് പുറമേ തമിഴ്നാട്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഡ്രഗ്സ് വിഭാഗങ്ങളും സമാനമായ ആശങ്കയറിയിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
നിലവിലെ നിയമമനുസരിച്ച് അവശ്യമരുന്നു പട്ടികയിലുള്ളവയുടെ വില മാത്രമേ സര്‍ക്കാരിന് നിയന്ത്രിക്കാനാകൂ എന്നതിനാലാണ് ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റുകളും കൃത്രിമ അസ്ഥിഘടകങ്ങളും ഒഴികെയുള്ള പല വ്യാപക ഉപയോഗ വസ്തുക്കളും വിലനിയന്ത്രണത്തിന് പുറത്തുനില്‍ക്കുന്നത്. നിയമത്തിലെ ഈ പഴുതുകള്‍ മുതലെടുത്താണ് വന്‍കിട ആശുപത്രി ശൃംഖലകള്‍ രോഗികളെ ചൂഷണം ചെയ്യുന്നത്. ഇതിന് പരിഹാരമായി ആശുപത്രികളുടെ വ്യാപാര കമ്മിഷന്‍ 20 ശതമാനമായി നിജപ്പെടുത്തണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഉത്പാദനച്ചെലവ് അടിസ്ഥാനമാക്കി അടിയന്തരമായി മാര്‍ജിന്‍ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുടെ പ്രധാന ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
