കൊച്ചി: ബംഗ്ലാദേശ് അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ അതിവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയതോടെ, അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാര്‍ കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് അനധികൃതമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തമ്പടിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പൊലീസിനോട് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ പൗരന്മാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റലിജന്‍സ് വിഭാഗമായ ഫോറിന്‍ സെല്ലിനാണ് അന്വേഷണ ചുമതല. റോഡ്, റെയില്‍ മാര്‍ഗങ്ങളിലെ മുന്‍കൂട്ടിയുള്ള പരിശോധനകളില്‍ കുടുങ്ങാതിരിക്കാന്‍ ലോക്കല്‍ ബസുകളിലും ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലും ചെറിയ ഗ്രൂപ്പുകളായാണ് ഇവര്‍ യാത്ര ചെയ്യുന്നത്. കണ്ണൂരില്‍ അടുത്തിടെ അഞ്ച് ബംഗ്ലാദേശി യുവതികള്‍ പിടിയിലായതോടെയാണ് ഇത്തരം യാത്രാ രീതികളും അതിര്‍ത്തി കടന്നുള്ള ശൃംഖലകളും പുറത്തുവന്നത്. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ഭൂരിഭാഗം ആളുകളും വിവിധ ജില്ലകളില്‍ താമസിച്ചുവരുന്നത്.
കൊട്ടാരക്കരയില്‍ പത്ത് ബംഗ്ലാദേശികളെ പൊലീസ് അറസ്റ്റ് ചെയ്തതോടെ, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന വന്‍ സംഘത്തിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ നിര്‍മിച്ച് നല്‍കിയ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രാദേശികമായി താമസ സൗകര്യങ്ങളും തൊഴിലും നേടിയെടുക്കുന്നത്. തൊഴിലന്വേഷണാര്‍ത്ഥമാണ് ഭൂരിഭാഗവും എത്തുന്നതെങ്കിലും, ഇത്തരം അനധികൃത കുടിയേറ്റങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തീവ്രവാദ-മയക്കുമരുന്ന് ബന്ധങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കി അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
