തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പാര്‍ക്കിങ് കരാറെടുത്ത ഏജന്‍സികള്‍ 42 കോടി രൂപയുടെ യഥാര്‍ത്ഥ വരുമാനം മറച്ചുവെച്ച് 7.56 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ക്കിങ് കരാറെടുത്തിട്ടുള്ള 22 പേരുടെ ഓഫീസുകളിലും വീടുകളിലുമായി 69 കേന്ദ്രങ്ങളിലാണ് ഇന്റലിജന്‍സ് സംഘം ഒരേസമയം പരിശോധന പൂര്‍ത്തിയാക്കിയത്.
ജിഎസ്ടി റിട്ടേണുകളില്‍ കാണിച്ചിട്ടുള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന തുക വാഹന ഉടമകളില്‍ നിന്ന് പിരിച്ചെടുത്താണ് തട്ടിപ്പ് നടത്തിയത്. ഒന്നിലേറെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് സമാന്തര പണമിടപാടുകള്‍ നടത്തിയതായും ഡിജിറ്റല്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രങ്ങളിലെ സോഫ്റ്റ്‌വെയറുകള്‍, ഉപയോഗിച്ച രസീതുകള്‍, സാമ്പത്തിക രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി ജിഎസ്ടി വിഭാഗം കണക്കാക്കിയത്.
റെയില്‍വേ കേന്ദ്രങ്ങള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തിയറ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം പാര്‍ക്കിങ് സ്ഥാപനങ്ങളുടെ വിവരങ്ങളും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ഇത്തരത്തില്‍ പാര്‍ക്കിങ് മേഖലയിലെ നികുതി വെട്ടിപ്പുകളോ ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ [email protected] എന്ന ഔദ്യോഗിക ഇമെയില്‍ വിലാസത്തിലൂടെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
