കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വ്യാജ പരാതി ഒത്തുതീര്‍പ്പാക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കണയന്നൂര്‍ താലൂക്ക് ലാന്‍ഡ് റെക്കോര്‍ഡ്‌സ് തഹസില്‍ദാരും രണ്ട് ഏജന്റുമാരും വിജിലന്‍സിന്റെ പിടിയിലായി. എല്‍.ആര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, ഇടനിലക്കാരായ രാജേഷ് (കണ്ണന്‍), ഷിബിന്‍ എന്നിവരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കടവന്ത്രയില്‍ വെച്ച് പണം കൈമാറുന്നതിനിടെ ഒളിച്ചിരുന്ന വിജിലന്‍സ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
എളമക്കരയിലുള്ള കൃഷിസ്ഥലം സാങ്കേതിക തടസ്സങ്ങള്‍ കാരണം പുരയിടമായാണ് ഉടമ വര്‍ഷങ്ങളായി നികുതി അടച്ചിരുന്നത്. എന്നാല്‍ ഇതില്‍ കുറച്ചു ഭാഗം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ബേസിക് ടാക്‌സ് രജിസ്റ്ററില്‍ ഇത് നിലം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഡമ്മി ഏജന്റിനെ ഉപയോഗിച്ച് ഈ ഭൂമിക്കെതിരെ വ്യാജ പരാതി അയപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ഉടമ റവന്യൂ അധികാരികളെ സമീപിച്ചപ്പോഴാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥരുടെ തട്ടിപ്പ് മനസ്സിലാക്കിയ ഭൂവുടമ വിവരം ഉടന്‍ തന്നെ വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച രാത്രി എട്ടരയോടെ കടവന്ത്രയില്‍ വെച്ച് തുക കൈമാറാന്‍ പദ്ധതിയിട്ടു. ആകെ ആവശ്യപ്പെട്ട പത്തുലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപ ചെക്ക് ആയുമാണ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. തുക കൈമാറുന്നതിനിടെ സ്ഥലത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
